കരുവഞ്ചാൽ: ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന ഗൃഹനാഥനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വായാട്ടുപറമ്പ് ആനക്കുഴി റോഡിനു സമീപത്തെ പുൽത്തകിടിയേൽ ജോസിനെയാണ് (81) മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിലെ ബാത്ത്റൂമിൽ വീണുകിടക്കുന്ന നിലയിലാണു മൃതദേഹം കണ്ടത്. ഭാര്യ മകളുടെ വീട്ടിലേക്കു പോയതിനാൽ ഒറ്റയ്ക്കായിരുന്നു ജോസ് താമസിച്ചിരുന്നത്.
ഉദയഗിരി ലഡാക്ക് താവളം സ്വദേശിയാണ് ജോസ്. 15 വർഷം മുമ്പാണു വായാട്ടുപറമ്പിൽ താമസം തുടങ്ങിയത്. ഭാര്യ: അന്നമ്മ. മക്കൾ: ബിൻസി, ടിൻസി (യുകെ), റിൻസി, സ്റ്റിൽവൻ (കുവൈറ്റ്). മരുമക്കൾ: ജോണി ചുരത്തിൽ (വായാട്ടുപറമ്പ് താവുകുന്ന്), ജോസ് വള്ളിക്കുന്നേൽ (ഓടംതോട്), സിബി പെരുമ്പിൽ (വെള്ളരിക്കുണ്ട്), ജോസി (ഭീമനടി).
ജോസിനെ വീടിനു പുറത്തേക്കു കാണാതെ വന്നതിനെത്തുടർന്ന് സമീപവാസികൾ ബുധനാഴ്ച രാത്രി വീട്ടിലെത്തി നോക്കിയപ്പോൾ വാതിൽ അകത്തു നിന്നു പൂട്ടിയനിലയിലായിരുന്നു. വിളിച്ചിട്ടും മറുപടിയൊന്നും ലഭിക്കാതെ വന്നതോടെ ജനലിലൂടെ നോക്കിയപ്പോഴാണു ബാത്ത്റൂമിൽ വീണുകിടക്കുന്ന നിലയിൽ കണ്ടത്.
വിവരമറിഞ്ഞതിനെത്തുടർന്ന് എസ്ഐമാരായ രാജീവൻ, എൻ.ജെ. ജോസ് എന്നിവരുടെ നേതൃത്വത്തിൽ ആലക്കോട് പോലീസ് സ്ഥലത്തെത്തി വാതിൽ തുറന്ന് അകത്തു കയറി പരിശോധന നടത്തി. മൃതദേഹം ജീർണിച്ചു തുടങ്ങിയ നിലയിലായിരുന്നു.
ഇന്നലെ ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് ആലക്കോട് പോലീസ് അറിയിച്ചു. വായാട്ടുപറമ്പ് സെന്റ് ജോസഫ്സ് ഫൊറോന പള്ളിയിൽ സംസ്കാരം നടത്തി.